മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.

10 വർഷത്തെ തടവു ശിക്ഷക്കെതിരേയാണ് മുൻ എം.പി. കോടതിയെ സമീപിച്ചത്. കേസിൽ നാലു പ്രതികൾക്കും ഉടൻ ജയിൽ മോചിതരാവാം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്.

മുഹമ്മദ് ഫൈസലും സഹോദരനുമടക്കം നാലുപേരെ പത്തുവർഷം തടവിന് ശിക്ഷിച്ചിരുന്നു. മേൽക്കോടതിയിൽനിന്ന് അന്തിമ വിധി വരുന്നതുവരെ ഈ വിധി നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്. വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

ഫൈസലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്.