സംവിധായകൻ രാം ​ഗോപാൽ വർമയ്ക്കെതിരെ കേസ്

കടം വാങ്ങിയ പണം തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന നിർമ്മാതാവിൻറെ ആരോപണത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസെടുത്തു. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് മിയാപൂർ പൊലീസ് രാം ​ഗോപാൽ വർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശേഖര ആർട്ട് ക്രിയേഷൻസിൻറെ നിർമ്മാതാവായ കൊപ്പട ശേഖർ രാജുവാണ് ആർജിവിക്കെതിരെ രംഗത്തെത്തിയത്.

ദിഷ എന്ന ചിത്രത്തിൻറെ നിർമ്മാണത്തിനായി രാം ഗോപാൽ വർമ്മ ശേഖർ രാജുവിൽ നിന്ന് 56 ലക്ഷം രൂപ വാങ്ങിയിരുന്നു. തൻറെ പൊതുസുഹൃത്തായ രമണ റെഡ്ഡി വഴിയാണ് സംവിധായകൻ ശേഖറിനെ സമീപിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിൻ മുമ്പ് പണം തിരികെ നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ച് 2020 ജനുവരിയിലാണ് 8 ലക്ഷം രൂപ ആദ്യമായി വിതരണം ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് ശേഷം 20 ലക്ഷം രൂപ കൂടി നൽകി. ആറ് മാസത്തിനകം പണം തിരികെ നൽകുമെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു.

2020 ഫെബ്രുവരിയിൽ ശേഖർ രാം ഗോപാൽ വർമ്മ സമീപിച്ച പ്രകാരം 28 ലക്ഷം രൂപ കൂടി നൽകി. എന്നാൽ 2021 ജനുവരിയിൽ ദിഷ എന്ന ചിത്രത്തിൻറെ നിർമ്മാതാവ് രാം ഗോപാൽ വർമ്മയല്ലെന്ന് താൻ അറിഞ്ഞതായി ശേഖർ പരാതിയിൽ പറയുന്നു. ആർജിവി തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.