സ്പുട്നിക് 5 വാക്സിൻ ഈ മാസം തന്നെ ഇന്ത്യയിലെത്തും
റഷ്യൻ നിർമിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വേങ്കിടേഷ് വർമ. വാക്സിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മേയിൽ വാക്സിന്റെ നിർമാണം വർധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിൻ നിർമിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് റഷ്യൻ നിർമിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്.
മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിൻ വിതരണം ചെയ്യുക. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്നിക് 5 വാക്സിന് അനുമതി നൽകിയത്. ഇതോടെ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. ഈ വാക്സിൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയിൽ സ്പുട്നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്സിൻ നൽകുക എന്ന ലക്ഷ്യം വച്ചാണ് നടപടി.