വീണ്ടും പരീക്ഷ എഴുതാൻ ധൈര്യമില്ല, മധ്യപ്രദേശില്‍ നീറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കി
മധ്യപ്രദേശില്‍ ഒരു നീറ്റ് വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്തു. മൗഗഞ്ച് ജില്ലയിലെ ആകാശ ചതുർവേദിയാണ് ആത്മഹത്യ ചെയ്തത്.വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യമില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു.
‘മമ്മി, പാപ്പ, നിങ്ങളുടെ മകള്‍ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും തകർത്തു’ ആകാശയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ‘വീണ്ടും പരീക്ഷ എഴുതിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല’ എന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 3നാണ് ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്കൊപ്പം ആകാശയും പരീക്ഷ എഴുതിയത്. മികച്ച രീതിയില്‍ പരീക്ഷ എഴുതിയ ആകാശക്ക് ഏകദേശം 650 മാർക്ക് ലഭിക്കുമെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെത്തുടർന്ന് മെയ് 12ന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് വീണ്ടും പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആകാശ കടുത്ത വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു.
ഒരു ഡോക്ടറാകുക എന്ന മകളുടെ സ്വപ്നത്തിനായി വലിയ ത്യാഗങ്ങളാണ് ആകാശയുടെ മാതാപിതാക്കള്‍ സഹിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം, മകളുടെ പഠനത്തിനായി കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്തത്.
നാഗ്പൂരിലെ കോച്ചിങ് സെന്ററില്‍ മകള്‍ പഠിക്കുമ്പോള്‍, കൂലിപ്പണിക്കാരനായ പിതാവ് കൃഷ്ണ കുമാർ ചതുർവേദി, മകളുടെ അടുത്ത് തന്നെ പാചകക്കാരനായി ജോലി ചെയ്താണ് പഠനച്ചെലവുകള്‍ കണ്ടെത്തിയത്.
