മംഗളൂരുവില്‍ കനത്തമഴയില്‍ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീണ് അപകടം, രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കർണാടകത്തിലെ മംഗളൂരുവില്‍ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്.ആറ് പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ബാലകൃഷ്ണ (48), അല്‍ക (14), അനുഷ (11) എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെ കനത്ത മഴയെത്തുടർന്ന് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതില്‍ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേല്‍ക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 20 വർഷമായി ഇവിടെ താമസിക്കുന്ന ബിഹാർ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ നാല് വാടക വീടുകളുടെ പിൻഭാഗത്തെ മതിലുകള്‍ തകർന്നു.
ഇതില്‍ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ബുധനാഴ്ച തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി യു ടി ഖാദർ അറിയിച്ചു.
