Latestകേരളം

ഒരു മാസത്തോളം വീടിന് പുറത്തുകണ്ടില്ല; പരിശോധനയില്‍ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും,ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന കരകുളം നെല്ലിവിള ജയാഭവനില്‍ രവീന്ദ്രനാണ് മരിച്ചത്. 76 വയസായിരുന്നു പ്രായം. ഒരു മാസത്തോളമായി ഇദ്ദേഹത്തെ പുറത്തുകണ്ടിരുന്നില്ല. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ തലയോട്ടിയും അസ്ഥിയും അവശേഷിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേമ പെന്‍ഷനുമായി ജീവനക്കാര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിന് ശേഷം ജീവനക്കാര്‍ വീണ്ടും എത്തിയെങ്കിലും രവീന്ദ്രനെ കണ്ടില്ല. സംശയം തോന്നി ഇവര്‍ സമീപവാസികളെ വിവരം അറിഞ്ഞു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാത്തതിന്‍ നെടുമങ്ങാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോള്‍ അസ്ഥികൂടമായി കട്ടിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുള്ളതായി കണ്ടെത്തിയത്. രവീന്ദ്രന്റെ ഭാര്യ അഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അതിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ജയകുമാര്‍, ഗിരീഷ് കുമാര്‍, ലതാകുമാരി എന്നിവരാണ് മക്കള്‍.