മാല മോഷണമാരോപിച്ച് യുവതിക്ക് ക്രൂര മർദ്ദനം; സഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്
മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പരവൂർ നന്ദികുളങ്ങരയിലാണ് സംഭവം നടന്നത്. ജോമോൾ എന്ന യുവതിക്കാണ് ക്രൂരമർദ്ദനമേറ്റത്. തുടർന്ന് യുവതിയുടെ സഹോദരൻ ജെയ്സൺ, ഭാര്യ റെയ്ന എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദനത്തിൽ ആലുവ വെസ്റ്റ് പൊലീസിൽ ജോമോൾ പരാതി നൽകിയിരുന്നു.
സ്വത്ത് വീതം വച്ചതിൽ സഹോദരങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ജെയ്സൺ ജോമോൾക്ക് ഒരുലക്ഷം രൂപയും നൽകാനുണ്ട്. എന്നാൽ ഈ പണം തിരികെ നൽകാൻ ജെയ്സൺ തയ്യാറായിരുന്നില്ല. ഇതിൽ നിന്നൊഴിവാകാനാണ് വ്യാജ മോഷണ ആരോപണം ഉന്നയിച്ചത്. തന്റെ രണ്ടര പവന്റെ മാല കാണാനില്ലെന്നും ഇത് ജോമോൾ എടുത്തെന്നും പറഞ്ഞായിരുന്നു മർദ്ദനം. ഇതിന്റെ പേരിൽ വീട്ടിൽ ഇടയ്ക്കിടെ തർക്കമുണ്ടായിരുന്നു.തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ ജോമോൾ തയ്യാറായത്. ഇതിനായി കൂട്ടുകാരിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. ഇതിനുപിന്നാലെയായിരുന്നു മർദ്ദനം. കൂട്ടുകാരി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കട്ടിലിന്റെ അടിയിൽ നിന്ന് മാല ലഭിച്ചു. മാല മുക്കുപണ്ടമാണെന്നാണ് കണ്ടെത്തുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ജോമോൾ ആശുപത്രിയിൽ ചികിത്സ തേടി.
