മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്ന് മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് എത്തിയത്. പൊലീസിനും മുൻ സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്.
കരൂരിലെ ദാരുണ സംഭവം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഉണ്ടായതാണെന്നാണ് വിജയ് പറഞ്ഞത്. പെരുമ്പല്ലൂരില്‍ താന്‍ എത്തിയപ്പോള്‍ ജനങ്ങൾ കൂടുതലുണ്ടെന്ന് പൊലീസ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തനിക്ക് സ്ഥിതി മനസിലാക്കി തീരുമാനം എടുക്കാന്‍ സാധിച്ചു. എന്നാല്‍ കരൂരിൽ തനിക്ക് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ ഹൈവേ മുതല്‍ തങ്ങളെ പൊലീസ് ആനയിച്ചു കൊണ്ടുവരികയായിരുന്നുവെന്നും വിജയ് പറഞ്ഞു. അത്തരം ഒരു നാടകം അവിടെ നടക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും വിജയ് വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരെയുള്ള ഒളിയമ്പായിരുന്നു വിജയ്‌യുടെ ആ പരാമര്‍ശം.
