അ​ഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ.

അ​ഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 ആക്കി ഉയർത്താനാണ് തീരുമാനം. അസം റൈഫിൾസിലെ 10 ശതമാനം നിയമനം അ​ഗ്നിപഥ് പദ്ധതിയനുസരിച്ചായിരിക്കും നടത്തുക. ഈ വർഷം അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവുമുണ്ട്. അർധ സൈനിക, കേന്ദ്ര സായുധ പൊലീസ് സേനകളിലും സംവരണവുമുണ്ടാകും.

നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു.

വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം.