അവസാന ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ തൃക്കാക്കരയിൽ

തൃക്കാക്കരയിലെ അവസാന ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിൽ ഉണ്ടാകും. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ വരവോടെ ബിജെപി ക്യാമ്പും ആവേശത്തിലാണ്.

ഉപതിരഞ്ഞെടുപ്പിൻ ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് നേരിട്ട് ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത്. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കും. ഭരണപരമായ ആവശ്യമുണ്ടെങ്കിൽ മാത്രമേ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങൂ. ഇന്ന് മുതൽ 27 വരെ മണ്ഡലത്തിലെ കൺവെൻഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

മന്ത്രിമാരും മറ്റ് മുതിർന്ന നേതാക്കളും മണ്ഡലത്തിലെ ഓരോ വോട്ടർമാരെയും കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും ദിവസങ്ങളായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. വികസന മുരടിപ്പ് ഉൾപ്പെടെയുള്ള ഇടത് സർക്കാരിൻറെ നയമാറ്റങ്ങൾ വീടുകൾ നേരിട്ട് സന്ദർശിച്ചാണ് നേതാക്കൾ വിശദീകരിക്കുന്നത്. ഘടകകക്ഷി നേതാക്കളെല്ലാം 25നകം നേരിട്ട് മണ്ഡലത്തിലെത്തും.