കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവ്.
പൊതുഇടങ്ങളില്‍ ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200-ല്‍ നിന്നും 500-ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം, ലോക്ഡൗന്‍ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.
വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ 5000 രൂപ പിഴ ഈടാക്കും. ആയിരത്തിൽ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയർത്തിയത്.
മാസ്‌ക്കോ മുഖാവരണമോ ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപയാണ് പുതുക്കിയ പിഴ. പൊതു നിരത്തിൽ തുപ്പിയാലും 500 രൂപ ഫൈനടിക്കും. ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കും
മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളിൽ 3000 രൂപയായും വർധിപ്പിച്ചു. കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ 3000 രൂപയും നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ 2000 രൂപയുമാണ് പിഴ.
ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ 5000, ക്വാറന്റീൻ ലംഘനത്തിന് 2000, ലോക്ക് ഡൗൺ ലംഘനത്തിനും രോഗവ്യാപന മേഖലകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.