കോഴിക്കോട് കോവിഡ് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അടുത്ത രണ്ടാഴ്ചയിൽ രാഷ്ട്രീയ പാർട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാൻ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.

ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തും. കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന് പോലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും ഡെസ്റ്റിനേഷൻ മാനേജർമാർക്കും ചുമതല നൽകി. വൈകീട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളിൽ ആളുകളെ അനുവദിക്കില്ല. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളിൽ 100-ൽ കൂടുതൽ പേർ ഒത്തുകൂടാൻ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉണ്ടാവണം.

വിവാഹ ചടങ്ങുകൾ കൂടുതൽ ദിവസങ്ങളിലായി നടത്തുന്നത് കർശനമായും തടയും. 200 പേർക്ക് മാത്രമേ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളു. അടച്ചിട്ട മുറികളിലാണെങ്കിൽ 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളു. ചടങ്ങുകളുടെ വിവരങ്ങൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.