സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ തള്ളി; പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു.

2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് വത്തിക്കാൻ സഭാ കോടതിയെ സിസ്റ്റർ ലൂസി സമീപിച്ചത്. ഈ അപ്പീലാണ് സഭാ കോടതി തള്ളിയത്.

എന്നാൽ താൻ സമർപ്പിച്ച അപ്പീലിൽ ഇതുവരെ വിചാരണ നടന്നിട്ടില്ലെന്നും വിധി വ്യാജ സൃഷ്ടിയാണെന്നുമാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം. തങ്ങൾ അറിയാതെയാണ് വിചാരണ നടന്നതെങ്കിൽ വിധി സത്യത്തിന് നിരക്കാത്തതാണെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.