അടക്കാത്ത ഓവുചാലിനടുത്ത് പൊട്ടിത്തെറിച്ചും പാട്ടു പാടിയും തൃശൂർ നസീറിൻ്റെ പ്രതിഷേധം

തലശ്ശേരി: ലോഗൻസ് റോഡ് ലുലു കോംപ്ളക്സിന് മുന്നിലെ മേൽമൂടിയില്ലാത്ത ഓവുചാലിനടുത്ത് ഭരണാധികാരികൾക്കെതിരെ വാക്കുകളാൽ പൊട്ടിത്തെറിച്ചും നിലത്ത് കിടന്ന് പാട്ടു പാടിയും തൃശൂർ നസീറിൻ്റെ വേറിട്ട പ്രതിഷേധം .ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് പ്രൊട്ടക്ഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സിക്രട്ടറിയെന്ന നിലയിൽ ലഭിച്ച പരാതിയെ തുടർന്നാണ് തലശ്ശേരിയിലെത്തിയതെന്നും നേരിൽ കണ്ടപ്പോൾ ഏറെ ശോചനീയമാണ് സ്ഥിതിയെന്നും നസീർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .

വിഷയം നഗരസഭാ ചെയർപേഴ്സൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് .ഇതേ തുടർന്ന് ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് ഉടൻ ശരിയാക്കാം എന്ന് പറഞ്ഞു.പറഞ്ഞത് പാലിച്ചില്ലെങ്കിൽ നഗരസഭയുടെ മുന്നിൽ 24 മണിക്കൂർ നേരം പാട്ടു പാടിക്കിടന്ന് പ്രതിഷേധിക്കുമെന്നും നസീർ മുന്നറിയിപ്പ് നൽകി.മാത്രമല്ല വിഷയം സുപ്രീം കോടതിയിലും എത്തിക്കും .നേരത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട്, കോഴിക്കോട്, മലപ്പുറം മണ്ഡലങ്ങളിൽ മത്സരിച്ച ഞാൻ വേണ്ടി വന്നാൽ തലശ്ശേരിയിലും മത്സരിക്കും .

തകർന്ന ഓവുചാലിനടുത്ത് നിലത്ത് കിടന്ന് സ്വന്തമായെത്തിച്ച ഉച്ചഭാഷിണിയിലൂടെ സിനിമാ ഗാനങ്ങൾ ആലപിച്ചായിരുന്നു ഗിന്നസ് ,ലിംകാബുക്കിൽ ഇടം നേടിയ തൃശൂർ നസീറിൻ്റെ ഒറ്റയാൻ പ്രതിഷേധം.