അന്താരാഷ്ട്ര ചലച്ചിത്ര മേള ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ മേള നടക്കുന്നത്. 2,500 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. വിവിധ തിയ്യറ്ററുകളിലായി ആകെ 2,116 സീറ്റുകള്‍ സജ്ജീകരിച്ചു. തിയ്യറ്ററില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളെ കയറ്റുകയുള്ളൂ.

ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കാന്‍ അനുവദിക്കും. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രതിനിധികള്‍ പാലിക്കണമെന്ന് അക്കാദമി അറിയിച്ചു. പ്രവേശനം പൂര്‍ണമായും റിസര്‍വേഷനാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സീറ്റുനമ്പര്‍ അനുസരിച്ചുമാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.

സിനിമ തുടങ്ങുന്നതിനു 2 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ അവസാനിക്കും. പ്രതിനിധികള്‍ക്ക് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി തുടങ്ങിയ തിയ്യറ്ററുകളിലാണ് സിനിമ കളിക്കുക. ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്

ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായാണ് നടത്തുന്നത് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക.ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്ന് മുതൽ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കുക.