അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി

ഒരു വർഷം മുമ്പ് തകർന്നു വീണ ഹെലികോപ്റ്റർ വിൽക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 109 എസ്പി ഹെലികോപ്റ്ററാണ് വിൽക്കാൻ ഒരുങ്ങുന്നത്. ഹെലികോപ്റ്ററിന്റെ വില 50 കോടി രൂപയാണ്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ വിൽപ്പന.

ആഗോള ടെൻഡർ വിളിച്ച് ഹെലികോപ്റ്റർ വിൽക്കാനാണ് പദ്ധതി. ഒരു വർഷം മുമ്പ് കൊച്ചിയിൽ ഹെലികോപ്റ്റർ തകർ ന്നു വീണിരുന്നു. എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി പനങ്ങാട് ചതുപ്പിലേക്കാണ് ഹെലികോപ്റ്റർ ഇടിച്ചുകയറിയത്.

പൈലറ്റ് ഉൾപ്പെടെ ആറുപേരെ വരെ കൊണ്ടുപോകാൻ കഴിയുന്ന ആഢംബര ഹെലികോപ്റ്ററാണിത്. നിലവിൽ അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ 109 എസ്പി ഹെലികോപ്റ്റർ കൊച്ചി വിമാനത്താവളത്തിന്റെ ഹാങ്ങറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ ഇപ്പോൾ പറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും, ഇത് അറ്റകുറ്റപ്പണി നടത്തിയാൽ ഇത് ഉപയോഗിക്കാമെന്ന് അധികൃതർ പറയുന്നു.