അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടിസ്

കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. അതേസമയം, അർജുൻ ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു.

കേസിൽ അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കണ്ണൂരിൽ എത്തിച്ച അർജുൻ ആയങ്കിയുമായി വിവിധയിടങ്ങളിൽ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന തെളിവായി കരുതുന്ന അർജുന്റെ ഫോൺ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോൺ പുഴയിൽ നഷ്ടപ്പെട്ടുവെന്നായിരുന്നു അർജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അർജുന്റെ അഴീക്കോട്ടുള്ള വീട്ടിൽ തെളിവെടുപ്പിനായി കസ്റ്റംസ് സംഘം എത്തിയത്.