അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്

കോപ്പ അമേരിക്ക ഫൈനൽ അർജൻ്റീന വിജയിച്ചതിലെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. ഇജാസ് സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. മലപ്പുറം താനാളൂർ സ്വദേശികളാണ് ഇരുവരും. ഇവർ ആശുപത്രിയിലാണ്.

ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോൾ നേടിയ ഏഞ്ചൽ ഡി മരിയ ആണ് കളിയിലെ താരം.