ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍.


സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും.

നേരത്തെ ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് വില കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പരിശോധനാ നിരക്ക് 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്.

ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.