ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; രണ്ട് പേർ കസ്റ്റഡിയിലായി

മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് പി എ നവാസ്, കുട്ടിയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെയാണ് കേസ്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനു പുറമെ മതസ്പർദ്ധ വളർത്തുന്ന വാക്കുകളും റാലിയിൽ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സെക്ഷൻ 153 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, സംഘടന അംഗീകരിച്ച മുദ്രവച്ച വാക്കല്ല വിളിയെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.