ആർ ടി ഒ എൻഫോഴ്സ്മെൻറ് പരിശോധന: ആറ് ബസുകൾ കസ്റ്റഡിയിലെടുത്തു

കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നിയമ വിരുദ്ധമായി എയർഹോൺ ഘടിപ്പിച്ച ഇരുപതോളം ബസുകളും സ്പീഡ് ഗവർണർ വിച്ഛേദിച്ച രീതിയിലുള്ള പതിനഞ്ചോളം ബസുകളും കണ്ടെത്തി കേസെടുത്തു. കൂടാതെ ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിലുള്ള തോരണങ്ങളും അലങ്കാര വസ്തുക്കളും സ്റ്റിക്കറും ഘടിപ്പിച്ച ബസുകൾക്കെതിരെയും നടപടിയെടുത്തു. ടയറുകളുടെ തേയ്മാനം, അമിത വേഗത, ബസ്സുകളുടെ കാര്യക്ഷമത, നിയമ ലംഘനം എന്നിവയടക്കമാണ് മഴക്കാല സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പരിശോധന വിഷയമായത്. കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, കണ്ണൂർ, ചാലോട്, അഞ്ചരക്കണ്ടി, മട്ടന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, ആലക്കോട്, മയ്യിൽ, ശ്രീകണ്ഠപുരം, പഴയങ്ങാടി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക് എൻഫോഴ്സ്മന്‍റെ് ആർ ടി ഒ എ സി ഷീബയും കൺട്രോൾ റൂം ഇൻസ്പെക്ടർ റോണി വർഗീസും നേതൃത്വം നൽകി. പരിശോധന ഭയന്ന് ബസ് സ്റ്റാൻറിൽ കയറാതെ കടന്നുപോയ ബസുകൾക്കെതിരെ തുടർ ദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.