ഇടുക്കി പട്ടയ വിതരണ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ വാദം തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. സെൻട്രൽ സോൺ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പാണ് ഔദ്യോഗിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാനാണ് നിർദേശം.

ഇടുക്കി ജില്ലയിൽ പട്ടയം അനുവദിച്ചതിൽ ഉദ്യോഗസ്ഥർ വൻ ക്രമക്കേട് നടത്തിയതായി സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. തഹസിൽദാർ വിൻസെൻറ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.

വിൻസെൻറ് ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസ്, സെക്ഷൻ ക്ലാർക്ക്മാരായ വഹീദ, ജെസിമോൾ ജോസ് എന്നിവർക്കെതിരെയാണ് സർക്കാർ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്കെതിരെ കടുത്ത ശിക്ഷയാണ് ചുമത്തിയിരിക്കുന്നത്. ഇതിന് നൽകിയ മറുപടി അംഗീകരിക്കാനാവില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ച് അസൈൻ ചെയ്യാവുന്ന ലിസ്റ്റ് തയ്യാറാക്കേണ്ടത് നിർബന്ധമാണ്. പുറമ്പോക്കിൻ ഭൂമി അനുവദിക്കാതെയും സീനിയോറിറ്റി പാലിക്കാതെയുമാണ് പട്ടയം നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി. അതിനാൽ, കുറ്റപത്രത്തിന് നൽകിയ മറുപടി അംഗീകരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി തുടരാൻ വിജിലൻസ് ഡെപ്യൂട്ടി കളക്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.