ഇരട്ട വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും


എഡിഎസ്, വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി എന്നിവയ്‌ക്കൊപ്പം ഈ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റും വരണാധികാരികള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. വോട്ടെടുപ്പ് ദിവസം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഒരാള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി അവര്‍ക്ക് ലഭിച്ച മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടര്‍ പട്ടികയിലെ പേരിന് നേരെ പ്രത്യേകം മാര്‍ക്ക് ചെയ്യണം.

മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ആബ്‌സന്റീ വോട്ടര്‍മാര്‍ എന്നീ വോട്ടര്‍മാരുടെ കാര്യത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഹാന്‍ഡ്ബുക്കില്‍ പറയുന്ന അതേ നടപടിക്രമങ്ങളാണ് ഇരട്ടവോട്ടര്‍മാരുടെ കാര്യത്തിലും അനുവര്‍ത്തിക്കേണ്ടത്.

ബൂത്തില്‍ നിരീക്ഷണം കര്‍ശനമാക്കും
മള്‍ട്ടിപ്പ്ള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാരുടെ കൈവിരലില്‍ മായാത്ത മഷി പുരട്ടുന്നുവെന്നും അവര്‍ ബൂത്ത് വിടുന്നതിന് മുമ്പ് മഷി ഉണങ്ങുന്നുവെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഏതെങ്കിലും ബൂത്തില്‍ അസ്വാഭാവികമാം വിധം കൂടുതലായി കൃത്രിമമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തില്‍ വെബ്കാസ്റ്റിംഗ്/സിസിടിവി കവറേജ് ഉറപ്പുവരുത്തണം. മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വോട്ടേഴ്‌സ് ലിസ്റ്റിന്റെ പകര്‍പ്പ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കണം. പോളിഗ് ഏജന്റുമാര്‍ക്ക് പരാതിയില്ല എന്നു കരുതി വോട്ടറുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ആള്‍മാറാട്ടം നടന്നുവെന്ന് തെളിയിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.

ഒരാള്‍ക്ക് ഒന്നിലധികം വോട്ട് ചേര്‍ക്കപ്പെട്ട സംഭവത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയോ മനപ്പൂര്‍വമായ ഇടപെടലോ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അവര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടിയും നിയമനടപടിയും സ്വീകരിക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.