ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനം : മുസ്ലിം ലീഗ്

ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമായി മാറുന്നുവെന്ന് മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.
വീടുകളിൽ നിന്ന് ഹരിത കർമ്മ സേന വഴി മുനിസിപ്പാലിറ്റി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അംഗനവാടികളിലും വയോജന കേന്ദ്രങ്ങളിലും കളിസ്ഥലങ്ങളിലുമാണ് നിക്ഷേപിക്കുന്നത്.
ഈ സ്ഥലങ്ങളിൽ മാസങ്ങളോളമായി മാലിന്യ കൂമ്പാരമായി നിലനിൽക്കുകയാണ്. മാലിന്യം ശേഖരിക്കുന്നതിന് മുനിസിപ്പാലിറ്റി സ്വകാര്യ കമ്പനിയുമായി കരാർ ഉണ്ടാക്കിയെന്ന് പറയുന്നതല്ലാതെ തുടർ പ്രവർത്തനങ്ങൾ നടത്താനോ മാലിന്യങ്ങൾ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല.
ഈ സ്ഥാപനങ്ങളിൽ എത്തുന്നവർക്കും സമീപ വീടുകളിലുള്ളവർക്കും മാലിന്യങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മഴക്കാലജന്യരോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യാതെയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുനിസിപ്പൽ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എം എം മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് ചായിലോട്, ട്രഷറർ കെ ടി മുഹമ്മദ്, സിക്രട്ടറി എം.കെ.ഹാരിസ് എന്നിവർ പ്രസംഗിച്ചു.