എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി.

കണ്ണൂർ (പരിയാരം) : കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന ശ്രീ എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി ഇന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിന്റെ ഭാഗമായി ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടതായി വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സി-പാപ്പ് വെന്റിലേറ്റർ സപ്പോർട്ട് നിലവിൽ ഒഴിവാക്കുന്നതിനും, മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരുന്നതിനും തീരുമാനിച്ചു.

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാണ്. കിടക്കവിട്ട് എഴു ന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹത്തിനിപ്പോൾ സാധിക്കുന്നുണ്ട്. മൂത്രത്തിലുണ്ടാ യ നേരിയ അണുബാധ തടയുന്നതിന് മരുന്ന് നൽകിത്തുടങ്ങിയിട്ടുണ്ട്.

എന്നാൽ കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ വിട്ടുമാറിയിട്ടില്ല എന്നതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും കർശന നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐ.സി.യുവിൽ തുടരേണ്ടതുണ്ടെന്നും പ്രിൻസിപ്പാൾ ചെയർമാനും ആശുപത്രി സൂപ്രണ്ട്‌ കൺവീനറും വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ അംഗങ്ങളുമായ മെഡിക്കൽ ബോർഡ്‌ വിലയിരുത്തി.