എലത്തൂർ ട്രെയിൻ ആക്രമണം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എലത്തൂർ തീവണ്ടി ആക്രമണ കേസ് അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജൻസ്, റെയിൽവെ അടക്കം സഹകരിച്ച മറ്റ് ഏജൻസികളെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാൻ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.’ മുഖ്യമന്ത്രി വ്യക്തമാക്കി.
എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി അനിൽ കാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. നേരത്തെ പ്രതി പിടിയിലായെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേരളത്തിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെയായിരുന്നു ദൗത്യം
.പ്രതിയുടെ ശരീരത്തിൽ പൊളളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പരുക്കുകളുണ്ട്. ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. സംഭവം നടക്കുന്ന സമയം ട്രെയിനിൽ ഉണ്ടായിരുന്ന റാസിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി കഴിഞ്ഞ ദിവസം റെയിൽവേ പൊലീസ് നോയിഡയിലെത്തിയിരുന്നു. കോഴിക്കോട് റെയിൽവേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാർഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് റെയിൽവേ പൊലീസ് നോയിഡയിലെത്തിയത്. ഇയാളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.