എല്ലാം ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി

കൊച്ചി:എല്ലാം ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാർക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകണമെന്നാതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാര്‍ അതു സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഞങ്ങള്‍ അതിജീവിതയ്ക്കാപ്പമാണെന്ന് പിണറായി പറഞ്ഞു.

ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ കേസില്‍ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് പിണറായി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് കൈവിറയല്‍ ഇല്ല. ഒരു ഉന്നതന്റെ അടുത്തും പോകരുതെന്ന് സര്‍ക്കാര്‍ പറയില്ലെന്നും ഉപതെരഞ്ഞടുപ്പില്‍ എല്ലാം കൈവിട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ച്ഛിച്ച്‌ വരുമ്പോൾ ഉണ്ടാകുന്ന അങ്കലാപ്പ് ആണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇനിയങ്ങോട്ട് പലതരത്തിലും നെറികെട്ട രീതിയിലുള്ള പ്രചാരണം ഉണ്ടാകും. എന്നാല്‍ അതൊന്നും ഇവിടെ ഏശില്ലെന്ന് ഉറപ്പായിട്ടുണ്ട. കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടായേക്കും. വോട്ടെടുപ്പ് അടുക്കുമ്ബോള്‍ ഇതിനെക്കാള്‍ നില തെറ്റിയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

തെരഞ്ഞടുപ്പ് അടുക്കുമ്പോൾ ചിലയിടങ്ങളില്‍ നേരത്തെയുള്ള രീതികള്‍ തലപൊക്കുന്നത് കാണുന്നുണ്ട്. ഇവിടെ പഴയരീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ഒരുപാട് ബിജെപി നേതാക്കളുണ്ട്. അവരതിന് പലന്യായങ്ങളും തങ്ങളുടെ അണികളോട് ആതാത് കാലത്ത് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷമായി ചിന്തിക്കുന്ന ഏതൊരു കൂട്ടരും മാറ്റിനിര്‍ത്തേണ്ട ഈ വിഭാഗത്തെ നാല് വോട്ടിന് വേണ്ടി യുഡിഎഫ്കൂടെ കൂട്ടിയത് നാം കണ്ടതാണ്. അതിന്റെതായ ചില രംഗപ്രവേശങ്ങള്‍ ഈ ഉപതെരഞ്ഞെടുപ്പിലും കാണാന്‍ കഴിയുന്നത് ഗൗരവമായി കണക്കാക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്ങനെ മുന്നോട്ടുപോകണം എന്നതിന് സന്ദേശം നല്‍കണമെന്ന വിധിയുണ്ടാകേണ്ട തെരഞ്ഞടുപ്പാണ്. 16ന് ശേഷമുള്ള കാലയളവില്‍ ചില പ്രത്യേകതകളുണ്ട്. അതിന് മുന്‍പ് യുഡിഎഫും സര്‍ക്കാരും നമ്മുടെ നാടിനെ എല്ലാ മേഖലയിലും പുറകോട്ട് അടിപ്പിച്ചു. എന്നാല്‍ എല്‍ഡിഎഫ് ജനങ്ങളോട് പറഞ്ഞു നാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. അന്ന് എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ സജ്ജമായതെന്നും പിണറായി പറഞ്ഞു