ഐസ്ക്രീമിൽ വിഷം കലർത്തിയ സംഭവത്തിൽ മകനു പിന്നാലെ സഹോദരി ദൃശ്യയും മരണത്തിനു കീഴടങ്ങി

ആത്മഹത്യ ചെയ്യാനായി ഐസ്ക്രീമിൽ വിഷം കലർത്തിയ വര്‍ഷയുടെ മകൻ അഞ്ചു വയസ്സുകാരൻ അദ്വൈതിനു പിന്നാലെ സഹോദരി ദൃശ്യയും മരണത്തിനു കീഴടങ്ങി. കാഞ്ഞങ്ങാടാണ് സംഭവം. വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മഹേഷൻ-വർഷ ദമ്പതികളുടെ മകൻ അദ്വൈത് കഴിഞ്ഞ 12നായിരുന്നു മരിച്ചത്. ഒപ്പം ഐസ്ക്രീം കഴിച്ച വർഷയുടെ സഹോദരി ദൃശ്യ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.  ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. വസന്തൻ-സാജിത ദമ്പതികളുടെ മകളാണ് ദൃശ്യ.

ആത്മഹത്യ ചെയ്യാനായി അദ്വൈതിന്റെ അമ്മ വർഷ ഐസ്ക്രീമിൽ വിഷം കലർത്തിയിരുന്നു. കഴിച്ച ശേഷം അസ്വസ്ഥത തോന്നിയതിനെ തുടർന്നു വർഷ മുറിയിൽ പോയി വിശ്രമിച്ചു. ഇതിനിടെ ഉറങ്ങിപ്പോയി. വിഷം കലർത്തിയ ഐസ്ക്രീം മേശപ്പുറത്ത് വച്ചിരുന്നു. ഈ സമയം അകത്തെത്തിയ അദ്വൈതും 2 വയസ്സുള്ള സഹോദരനും ദൃശ്യയും ഈ ഐസ്ക്രീം കഴിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഇവർ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛർദിക്കാൻ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛർദിക്ക് കാരണമെന്ന് വീട്ടുകാർ ധരിച്ചു. പുലർച്ചെ വരെ ഛർദിച്ച കുട്ടിയെ അവശനായതിനെ തുടർന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ അദ്വൈത് മരിച്ചു.