ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. എഫ്.ഐ.ആറിൽ നാലാം പ്രതിയായിരുന്നു ചാരക്കേസിന്റെ അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ്. എഫ്.ഐ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

അതേസമയം, മുൻ ഐബി ഉദ്യോഗസ്ഥൻ പി.എസ്.ജയപ്രകാശിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് ജൂലൈ ഒന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. കേസിൽ 11ാം പ്രതിയാണ് മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ്. മറിയം റഷീദയെയും നമ്പി നാരായണനെയും ചോദ്യം ചെയ്ത സംഘത്തിൽ പി.എസ്. ജയപ്രകാശ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തൽ. കേരള പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് സി.ബി.ഐ എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടുള്ളത്.