കണ്ണൂരിന്റെ ഹൃദയസ്പര്‍ശം’; കുടുംബശ്രീ ശേഖരിച്ച് നല്‍കിയത് 70 ലക്ഷം രൂപ

‘കണ്ണൂരിന്റെ ഹൃദയസ്പര്‍ശം’ക്യാമ്പയിന്റെ ഭാഗമായി വാക്സിന്‍ ചലഞ്ചിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ വഴി ശേഖരിച്ച 70 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തദ്ദേശ സ്വയംഭരണ-എക്സൈസ്് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ചെക്ക് കൈമാറി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത്ത്, അസി. കോ ഓര്‍ഡിനേറ്റര്‍ എ വി പ്രദീപന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.

കണ്ണൂര്‍ ജില്ലാ ഭരണസംവിധാനവും കുടുംബശ്രീയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് വാക്സിന്‍ ചലഞ്ചിലേക്ക് കണ്ണൂരിന്റെ ഹൃദയസ്പര്‍ശം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഡി ടി പി സി യുടെ സംഭാവനയായി ഒരു കോടി രൂപ നേരത്തെ നല്‍കിയിരുന്നു.

രണ്ട് കോടി രൂപ സംഭാവന സ്വരൂപിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഒരു കുടുംബത്തില്‍ നിന്ന് മിനിമം പത്ത് രൂപ വീതം ശേഖരിച്ച് തുക കണ്ടെത്താനാണ് കുടുംബശ്രീ ലക്ഷ്യം വച്ചത്. എന്നാല്‍ പത്തു മുതല്‍ ശരാശരി 51 രൂപവരെ സംഭാവനചെയ്താണ് അംഗങ്ങള്‍ ക്യാമ്പയിനിന്റെ ഭാഗമായത്. ഏറ്റവും ഉയര്‍ന്ന തുക സംഭാവനയായ് നല്‍കിയത് പയ്യന്നൂര്‍ കുടുംബശ്രീ സിഡിഎസ് ആണ്. 400665 ലക്ഷം രൂപ.

ഏറ്റവും ഉയര്‍ന്ന ശരാശാരി തുക സമാഹരിച്ചത് മാങ്ങാട്ടിടം സിഡിഎസ് ആണ് 51 രൂപ. ജില്ലയിലെ 81 സിഡിഎസിന്‍ കീഴില്‍ വരുന്ന മൂന്നു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ക്യാമ്പയിനില്‍ പങ്കാളികളായി.
പരമാവധി വേഗത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തില്‍ കണ്ണിചേരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.