കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിയിച്ചു. ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്ര നടകളും തുറന്നു. ശേഷം പതിനെട്ടാം പടിക്ക് മുന്നിലുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു.

ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. 21 വരെയാണ് നട തുറന്നിരിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ്പൂജകളും നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും