കറുകപ്പുത്തൂർ പീഡനം; പെൺകുട്ടിയുടെ ലഹരി ഉപയോഗം അറിഞ്ഞത് മാനസിക പ്രശ്‌നത്തിന് ചികിത്സ തേടിയപ്പോൾ

പാലക്കാട് കറുകപ്പുത്തൂർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബന്ധു. പെൺകുട്ടി മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ഇതിന് ചികിത്സ തേടിയപ്പോഴാണ് ലഹരി ഉപയോഗം അറിഞ്ഞതെന്നും ബന്ധു പറഞ്ഞു.

കേസിൽ അറസ്റ്റിലായ അഭിലാഷിനൊപ്പം കൂടുതൽ പേരുണ്ട്. പരാതിയിൽ നൽകിയതിൽ കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അറിയാവുന്നവരുടെ പേരാണ് പെൺകുട്ടിയുടെ മാതാവ് പരാതിൽ ചേർത്തത്. കാമുകന്റെ ഒപ്പം പോയി എന്നാണ് കരുതിയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ലഹരി മാഫിയയുടെ ഇടപെടലുണ്ടെന്ന് അറിഞ്ഞതെന്നും ബന്ധു അറിയിച്ചു.

മുൻപ് തൃത്താലയിൽവച്ച് കേസിലെ പ്രതി അഭിലാഷിനൊപ്പം പെൺകുട്ടിയെ പിടികൂടുകയുണ്ടായി. അവിടെ നിന്ന് ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞതെന്നും ബന്ധു വെളിപ്പെടുത്തി. പെൺകുട്ടിയും ഉമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ലഹരി എത്തിച്ചു നൽകിയിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി ബന്ധു വ്യക്തമാക്കി.