കശുമാങ്ങയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി

കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി-Kannur Feni) ഉല്‍പാദിപ്പിക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സംഘത്തിന് മദ്യം ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. ഫെനി ഉല്‍പാദനം സര്‍ക്കാരിനും കര്‍ഷകര്‍ക്കും നേട്ടമുണ്ടാക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ ബാങ്ക് പറയുന്നത്.

2016ല്‍ ആണ് ബാങ്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. അന്തിമാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത് 2022 ജൂണ്‍ 30ന് ആണ്. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായിരുന്നില്ല.

ഫെനിയുത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഫെനി ഉത്പാദിപ്പിച്ചാല്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ലിറ്റര്‍ ഫെനി ഉണ്ടാക്കാന്‍ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോര്‍പ്പറേഷന് വില്‍ക്കും. കോര്‍പ്പറേഷന് ഇത് 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിര്‍ദേശം. വിലയും പേരും സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.