കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വേട്ടയാടൽ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ജില്ലയിലെ വേട്ടയാടൽ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം അറസ്റ്റുകളും നടന്നത്. പകൽ സമയത്ത് മൂന്നംഗ സംഘം വേട്ടയാടാൻ പോയതിനു പിന്നിൽ ദുരൂഹതയുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം വേട്ടയാടാൻ പോയ യുവാവിനെ വെടിവച്ചുകൊന്ന സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലി അസ്കർ, സുനീശൻ എന്നിവർക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ജില്ലയിലെ വേട്ടയാടൽ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേരെ പൊലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവർക്ക് പുറമെ മറ്റ് പ്രതികൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. സ്ഥിരമായി വേട്ടയാടുന്ന സംഘത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.