കാബൂളില്‍ പ്രവേശിച്ച് താലിബാൻ,പിന്മാറാൻ അഫ്ഗാൻ സേനയ്ക്ക് മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജിവയ്ക്കും.

താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി.
അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.

രണ്ട് ദിവസം മുന്‍പാണ് താലിബാന്‍ കാണ്ഡഹാര്‍ പിടിച്ചെടുത്തത്. താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളില്‍ 12 എണ്ണവും താലിബാന്റെ കൈയിലായി.

അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.