കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് അസഭ്യം, ;യുവതി ക്രൂരമായ മർദനത്തിനിരയായെന്ന് ബന്ധുക്കൾ

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സഹോദരന്‍ വിജിത് വി നായര്‍. നേരത്തെ ചടയമംഗലത്ത് പൊലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തു. പെങ്ങളെയും അടിച്ചിരുന്നു. 12.5 ലക്ഷത്തിന്റെ വാഹനമാണ് കൊടുത്തിരുന്നത്. അതില്‍ കൂടുതല്‍ ഉള്ള വണ്ടി വേണമെന്നായിരുന്നു ആവശ്യം. അത് പൊലീസ് സ്റ്റേഷനില്‍ വച്ച് തീര്‍പ്പാക്കിയിരുന്നു.

ഇന്ന് രാവിലെയാണ് വിളിച്ചത്. സീരിയസ് ആണ് എന്ന് പറഞ്ഞു. രണ്ട് മണിക്കൂര്‍ വൈകിയാണ് മരിച്ച കാര്യം പറഞ്ഞത്. നീതി കിട്ടണമെന്നാണ് അപേക്ഷ. കൊലപാതകമെന്ന് തന്നെയാണ് നടന്നതെന്ന സംശയവും സഹോദരന്‍ പ്രകടിപ്പിച്ചു.

കിരണിനെ ഇപ്പോള്‍ കാണ്‍മാനില്ലെന്നാണ് വിവരം.

കഴിഞ്ഞ വർഷമാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി അടുത്തിടെയാണ് വിസ്മയ ഭർതൃവീട്ടിലേക്ക് തിരിച്ചുപോയത്. എന്നാൽ, ഇതിനു ശേഷവും ഭർത്താവിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ മർദനമേറ്റിരുന്നതായാണ് വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്.