കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം.

കാബൂൾ: അഫ്ഗാനിസ്ഥാനിൽനിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളിൽ അഞ്ച് മരണം. വിമാനത്തിൽ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനത്താവളത്തിൽനിന്ന് വെടിയൊച്ചകൾ കേട്ടതായും ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ വിമാനത്താവള ടെർമിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ എത്തിയത് വിമാനത്താവളത്തിൽ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങൾ വിമാനത്തിൽ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേർ മരിച്ചതെന്നാണ് റിപ്പോർട്ട്.