കെകെ രമ എംഎല്‍എയ്ക്ക് വധഭീഷണി.

തിരുവനന്തപുരം: കെകെ രമ എംഎല്‍എയ്ക്ക് വധഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് അയച്ച കത്തിലാണ് ഭീഷണി.ഇത് സംബന്ധിച്ച്‌ രമ ഡിജിപിക്ക് പരാതി നല്‍കി.

കത്തില്‍ പറഞ്ഞത്:

എടീ, രമേ എന്നുവിളിച്ചാണ് കത്ത് തുടങ്ങുന്നത്. മണിച്ചേട്ടന്‍ നിന്നോട് മാപ്പുപറയണമല്ലേ, നിനക്ക് നാണമുണ്ടോ അത് പറയാന്‍. സിപിഎം മഹാപ്രസ്ഥാനത്തെ കുറിച്ച്‌ നീയെന്താണ് ധരിച്ചിരിക്കുന്നത്. ഒഞ്ചിയം സമരനായകന്‍മാര കുറിച്ച്‌ കേട്ടിട്ടുണ്ടോ?. ഒഞ്ചിയം രക്തസാക്ഷികളെ അല്‍പ്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പില്ലാതെ കോണ്‍ഗ്രസുകാരുടെ വോട്ടുവാങ്ങി നീ ഇങ്ങനെ എംഎല്‍എയാകുമോ?. നിന്നെ ഒറ്റുകാരിയെന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന മറ്റാരോ ആണ്. നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ പിണറായി വിജയനെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസുകാരുടെ കൈയടി വാങ്ങാനാണ് ശ്രമിക്കുന്നതെങ്കില്‍ സൂക്ഷിക്കുക. ഭരണം പോയാലും തരക്കേടില്ല ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടിവരും. വിഡി സതീശനും പഴയ ഡിഐസി നേതാവ് കെ മുരളീധരനെയും കെസി വേണുഗോപാലിനെയും സൂക്ഷിക്കുന്നത് നല്ലതാണ്. പയ്യന്നൂരിലേക്ക് വരുമല്ലോ. അവിടെ വരുമ്പോൾ കാണാമെന്നും കത്തില്‍ പറയുന്നു.