കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന.

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്‍്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി പങ്കുവച്ചതെന്നാണ് സൂചന.

രണ്ട് പെണ്‍ മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി വഷളായപ്പോള്‍ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വില്‍ പത്രം തയ്യാറാക്കിയെന്നും അതില്‍ കൂടുതല്‍ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.

തര്‍ക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടര്‍ന്നാണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളെ പറ്റി സംസാരിക്കാനില്ലെന്ന് ഉഷ മോഹന്‍ദാസ്പറഞ്ഞു. പരാതിയെ കുറിച്ച്‌ പ്രതികരിക്കാന്‍ ഗണേഷും തയ്യാറായിട്ടില്ല.