കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഒരു മാധ്യമത്തോട് അനന്യ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് അനന്യ കുമാരി അലക്സ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ഒരു സ്വകാര്യ മാധ്യമത്തോട് അനന്യ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു.

പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്ബോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല.

ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ട്.