കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം

ന്യൂഡൽഹി:  കോവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള കാലയളവ് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ വീണ്ടും രോഗം വരുന്നത് തെക്കൻ സംസ്ഥാനങ്ങളിൽ കൂടുതലായി കാണുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര സംഘം പറഞ്ഞു. ഇതിന് ഉദാഹരണമായി കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയത് പത്തനംതിട്ട ജില്ലയാണ്. പത്തനംതിട്ടയിൽ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേർക്കും, രണ്ട് ഡോസ് സ്വീകരിച്ച 5,042 പേർക്കും രോഗബാധയുണ്ടായി. കേന്ദ്രസംഘം സന്ദർശിച്ച എട്ട് ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മേലെയാണ്. 80 ശതമാനം കേസുകളും ഡെൽറ്റ വകഭേദം വന്നവയാണ്.

കോൺടാക്ട് ട്രെസിങ് കുറവ്

മലപ്പുറത്തും പത്തനംതിട്ടയിലും ടിപിആർ ഉയരുന്ന പ്രവണതയാണെന്ന് കേന്ദ്രസംഘം. കോൺടാക്ട് ട്രെസിങ് കുറവായത് കാരണമാണ് ഇതെന്നാണ് വിലയിരുത്തൽ.

ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പ്രകാരമല്ല

ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പ്രകാരമല്ലെന്ന് കേന്ദ്ര സംഘം കണ്ടെത്തി. കണ്ടൈൻമെന്റ് സോണുകളെ ചുറ്റി ബഫർ സോണുകളില്ലെന്നും സംഘം ചൂണ്ടിക്കാട്ടി.

കിടപ്പ് രോ​ഗികൾ

വടക്കൻ ജില്ലകളിൽ 70 മുതൽ 90 ശതമാനം വരെ കിടക്കകളിൽ രോഗികളുണ്ട്. തെക്കൻ സംസ്ഥാനങ്ങളിൽ 40 മുതൽ 60 ശതമാനവും. മലപ്പുറം ജില്ലയിൽ 74 മുതൽ 85 ശതമാനം ഐസിയു, വെന്റിലേറ്റർ കിടക്കകളിൽ രോഗികൾ.

വീട്ടുനിരീക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദശങ്ങൾ പാലിക്കപ്പെടുന്നില്ല

വീടിനകത്തെ പകർച്ച കേരളത്തിൽ കൂടുതലാണെന്ന് കേന്ദ്രസംഘം പറയുന്നു. വീട്ടുനിരീക്ഷണവുമായി ബന്ധപ്പെട്ട മാർഗനിർദശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും സംഘം കണ്ടെത്തി.