കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്; താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് നടപടികൾ സ്വീകരിക്കാത്തിന് സർക്കാരിനും കോർപ്പറേഷനും കടുത്ത വിമർശനമാണ് ട്രൈബ്യൂണൽ ഉയർത്തിയത്.