കൊച്ചുമകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍മന്ത്രി ജീവനൊടുക്കി.

ന്യൂഡല്‍ഹി; കൊച്ചുമകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍മന്ത്രി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണയാണ് മരിച്ചത്.തന്റെ മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

പരാതി നല്‍കി മൂന്നു ദിവസം പിന്നിടുമ്പോഴാണ് ബഹുഗുണ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്ബ്, 112 എന്ന അടിയന്തര നമ്ബറില്‍ പൊലീസിനെ വിളിച്ച്‌ ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് രാജേന്ദ്ര അറിയിച്ചു. ഭഗത് സിങ് കോളനിയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ രാജേന്ദ്രയെ പൊലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എന്‍ ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു. കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ, മോശമായി പെരുമാറിയെന്ന് കാണിച്ച്‌ അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിലും രാജേന്ദ്ര ബഹുഗുണക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

രാജേന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയ മരുമകള്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. രാജേന്ദ്രയുടെ മകന്‍ അജയ് ബഹുഗുണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകള്‍ക്കും അവരുടെ പിതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തു. രാജേന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയ അയല്‍ക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.