കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികനെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികനെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിനായി റോബിന്‍ വടക്കുഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി അറിയിച്ചു.ഇരയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും, ഇതിനായി രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് റോബിന്‍ വടക്കുഞ്ചേരി മുന്‍പ് കോടതിയെ സമീപിച്ചിരുന്നു.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെ 2016ലാണ് പെണ്‍കുട്ടിയെ റോബിന്‍ പീഡിപ്പിച്ചത്. പള്ളിയില്‍ ആരാധനയ്ക്ക് വരുന്നതിനൊപ്പം ഡേറ്റ എന്‍ട്രി ജോലികളും ചെയ്തിരുന്ന പെണ്‍കുട്ടിയെ, ഇയാള്‍ കിടപ്പു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കേസിനെത്തുടര്‍ന്ന് റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കി. കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കുറ്റം ചുമത്താന്‍ ശ്രമമുണ്ടായി. ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.