കൊവിഡ് ചികിത്സ നിരക്ക് ഏകീകരണം; സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.

വില കൂടിയ മരുന്നുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും മുറികളുടെ നിരക്കിനെ കുറിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നില്ലെന്നും ആശുപത്രികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കോടതി ഉത്തരവില്‍ മുറികള്‍ ജനറല്‍ വാര്‍ഡിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണയ്ക്ക് വിഐപി രോഗികള്‍, സാധാരണ രോഗികള്‍ എന്നൊന്നില്ലെന്നും ചികിത്സാ നിരക്ക് ഏകീകരിച്ചതിന് ശേഷം ആശുപത്രികളൊന്നും അടച്ചു പൂട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ ഐ.എം.എയും കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഹര്‍ജി വിശദമായി പരിഗണിക്കാന്‍ അടുത്തയാഴ്ചത്തേക്ക് മാറ്റി.