കൊവിഡ് വാക്‌സിനേഷന്‍; വാര്‍ഡുതല മുന്‍ഗണനാ പട്ടിക തയ്യാറാക്കും

കച്ചവടക്കാര്‍, പൊതുഗതാഗതം, തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികള്‍ എന്നിങ്ങനെ പൊതു സമൂഹവുമായി നേരിട്ട് ഇടപഴകുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേകം മുന്‍ഗണനാ പട്ടിക ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ തയ്യാറാക്കും. ജില്ലയിലെ വാക്‌സിന്‍ വിതരണം ചിട്ടയോടെ നടപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം.

സെക്കന്റ് ഡോസ് വാക്‌സിന്‍ ലഭിക്കേണ്ടവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ വാര്‍ഡ് തലത്തില്‍ തയ്യാറാക്കി പഞ്ചായത്ത് അംഗീകരിച്ച മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തില്‍ മാത്രമാവണം വാക്‌സിന്‍ നല്‍കേണ്ടത്. ഇതു കൂടാതെ പിന്നോക്ക മേഖലയിലുള്ളവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്നും ഗ്രാമപഞ്ചായത്തുകളിലെ ജനസംഖ്യാ ആനുപാതികമായി വാക്‌സിന്‍ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി കാറ്റഗറി തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടാതെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

സ്‌പോട്ട് വാക്‌സിനേഷന്‍ ലഭ്യമാക്കുന്ന സന്ദര്‍ഭങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ സമയക്രമം നിശ്ചയിക്കണം. ആക്ഷേപരഹിതമായി വാക്‌സിന്‍ നല്‍കാന്‍ കഴിയണമെന്നും കൂടുതല്‍ വാക്‌സിന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും വാക്‌സിന്‍ ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ്, ഡിഡിപി ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.