കോട്ടയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു.

കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കൽ സ്വദേശി ഷെമീറിൻ്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നത്. പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാല് മണിക്കാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ ആണ് സംഭവം നടന്നത്. നാട്ടുകാർ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സെത്തി ലൈജീനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ ലൈജീനയും മകൾ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജിന തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ 12 വയസുകാരിയായ ഷംനയെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. ലൈജീനയെ ചോദ്യം ചെയ്ത് കാരണം മനസിലാക്കാൻ ആണ് പൊലീസ് ശ്രമം. ഇവർക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്.