കോയമ്പത്തൂരില്‍ സ്ത്രീയെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞതല്ലന്ന് പൊലീസ്

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് സ്ത്രീയെ വലിച്ചെറിഞ്ഞതല്ലെന്ന് പൊലീസ് പറയുന്നു. റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു എന്ന തരത്തില്‍ ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പൊലീസ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. റോഡില്‍ നില്‍ക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. റോഡിലേക്ക് വീണ സ്ത്രീയുടെ ശരീരത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കോയമ്പത്തൂര്‍ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.