കോഴിക്കോട്ടെ സോളാർ തട്ടിപ്പു കേസിൽ വിധി പറയുന്നത് കോടതി 25 ലേക്ക് മാറ്റി.

കോഴിക്കോട്: കോഴിക്കോട്ടെ സോളാർ തട്ടിപ്പു കേസിൽ വിധി പറയുന്നത് കോടതി 25 ലേക്ക് മാറ്റി. ബിജു രാധാകൃഷ്ണനും സരിത എസ് നായരും അടക്കം മൂന്നു പ്രതികൾക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂവരെയും 25 ന് ഹാജരാക്കാനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കിയാണ് ഉത്തരവ്.

ബിജു രാധാകൃഷ്ണൻ ഒന്നും സരിത എസ് നായർ രണ്ടും പ്രതിയാണ്‌. വ്യാജ രേഖകൾ തയ്യാറാക്കിയെന്ന കുറ്റം ചുമത്തിയ കൊടുങ്ങല്ലൂർ സ്വദേശി ബി മണിമോനാണ് മൂന്നാം പ്രതി.

ബിജു രാധാകൃഷ്ണൻ, സരിത എസ് നായർ എന്നിവർക്കുവേണ്ടി അവധി അപേക്ഷ നൽകി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ യാത്രചെയ്യാനാവില്ലെന്നായിരുന്നു ബിജുവിനുവേണ്ടി ബോധിപ്പിച്ചത്.

തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലായതിനാൽ അവധി വേണമെന്ന് സരിതയ്ക്കു വേണ്ടിയും ഹർജി നൽകി. വിധി പറയുന്നത് മാറ്റരുതെന്നും മൂന്നുപേരുടെയും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീൽസ് യാർഡ് ഉടമ അബ്ദുൽ മജീദിനെ 42.70 ലക്ഷം രൂപ വഞ്ചിച്ചതായാണ് കേസ്. സോളാർ പാനലുകൾ, വിളക്കുകൾ, വാട്ടർ ഹീറ്റർ എന്നിവയുടെ വിതരണത്തിന് ടീം സോളാർ കമ്പനിയുടെ മലബാർ മേഖലാ ഫ്രാഞ്ചൈസി നൽകാമെന്ന്‌ വാഗ്ദാനം ചെയ്ത് സരിതയും ബിജുവും അബ്ദുൽ മജീദിൽനിന്ന് പണം വാങ്ങിയെന്നാണ് പരാതി.

പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫ് ഹാജരായി. സരിതക്കുവേണ്ടി അഡ്വ. എസ് പ്രേംലാൽ, ബിജുവിനു വേണ്ടി അഡ്വ. ഇ പ്രദീപ്കുമാർ എന്നിവർ ഹാജരായി