കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻ പദ്ധതി

കോവളത്തിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് വലിയ പദ്ധതി വരുന്നു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്ര പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നോഡൽ ഓഫീസറായി ജില്ലാ കളക്ടർ നവജ്യോത് ഖോസയെ നിയമിച്ചു.

കോവളം ബീച്ച്, നടപ്പാത, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണവും കൂടുതൽ അടിസ്ഥാനസൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ബീച്ചിൻറെ എല്ലാ മേഖലകളിലും സഞ്ചാരികൾക്ക് എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തും. ബീച്ചും പരിസരവും കൂടുതൽ മനോഹരമാക്കുകയും വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. കിഫ്ബിയുടെ നേതൃത്വത്തിൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കും.